Friday, December 25, 2009

അരുന്ധതി പറയുന്നു....................

2008 ഡിസംബര്‍ 24 11 :30 pm  

ഹലോ പോലീസ് സ്റ്റേഷന്‍,എന്‍റെ പേര് അരുന്ധതി എന്‍റെ ഭര്‍ത്താവ് ഏതാനും  നിമിഷങ്ങള്‍ക്ക്  മുന്പ് കൊല്ലപ്പെട്ടു ............

2009 ജനുവരി 15 6 :30 pm

 ഞാന്‍ രഘുരാമന്‍ ,ഒരു പത്രപ്രവര്‍ത്തകനാണ് .ഞാനൊരു യാത്രക്കുള്ള ഒരുക്കത്തിലാണ്,എന്‍റെ ഒരു സുഹൃത്തിനെ കാലങ്ങള്‍ക്ക് ശേഷം കാണാന്‍ പോകുന്നു. അരുന്ധതി ഞങ്ങളുടെ എല്ലാം പ്രിയ സുഹൃത്ത് ,ഒരു പുല്‍ക്കൊടിയെ  പോലും നോവിക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍ക്കുട്ടി.ഞങ്ങള്‍  നാലു പേര്‍ ഞാന്‍,ഹരി,ശിവന്‍ പിന്നെ അരുന്ധതി വല്ലാത്ത ഒരു കൂടുകെട്ടായിരുന്നു അത്.പരസ്പരം എല്ലാം തുറന്നു പറഞ്ഞു അത്രയധികം പരസ്പരം സ്നേഹിച്ചുകൊണ്ട് ഞങ്ങളുടെ കലാലയ ജീവിതം അവസാനിച്ചു.വീണ്ടുമൊരു വര്‍ഷം ഞങ്ങള്‍ സ്ഥിരമായി  കണ്ടിരുന്നു .  പിന്നെ ഞങ്ങള്‍ കാണുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌.

2006 ഏപ്രില്‍ 21 12 .00  pm

ഞാന്‍ ഓഫീസിലായിരുന്നു അപ്പോഴാണ് എനിക്ക് അരുന്ധതിയുടെ  ഫോണ്‍ കാള്‍ വന്നത് ,അവള്‍ക്കു വളരെ അത്യാവശ്യമായി എന്നെ ഒന്ന് കാണണമെന്ന്.ഞാന്‍ അന്ന് കാണുമ്പോള്‍ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു അവള്‍,അവളും ഹരിയും തമ്മിലുള്ള വിവാഹം ഉടന്‍ നടത്തണം എന്ന വാശിയിലായിരുന്നു അവള്‍.എത്ര ചോദിച്ചിട്ടും അവള്‍ അതിന്റെ അവശ്യം എന്താണെന്നു പറഞ്ഞില്ല.ഞങ്ങളുടെ അറിവില്‍ അവര്‍ക്കിടയില്‍ പ്രണയത്തിന്‍റെ നിറഭേദങ്ങള്‍ ഉണ്ടായിരുന്നില്ല.ഞങ്ങള്‍ക്ക് ഹരിയില്‍ നിന്നും ഒരു മറുപടി ലഭിച്ചില്ല ,എന്നാല്‍ രണ്ടു പേരും വിവാഹത്തിന് തയ്യാറായിരുന്നു എന്നതാണ് സത്യം.അങ്ങനെ പിറ്റേന്ന് അവരുടെ വിവാഹം ഞാനും ശിവനും ചേര്‍ന്ന് നടത്തി.പിന്നീട് മൂന്ന് മാസം അവര്‍ ഇവിടെ തന്നെ സന്തോഷത്തോടെ കഴിഞ്ഞു.പിന്നീട് ഒരു ദിവസം ആരോടും ഒന്ന് പറയാതെ അവര്‍യാത്രയായി.


പിന്നീട് ഒന്നര വര്‍ഷങ്ങള്‍ക്കു  ശേഷം വീണ്ടും അരുന്ധതി വിളിച്ചിരുന്നു ഡല്‍ഹിയില്‍ നിന്ന് ,അവളും ഹരിയും അവിടെ താമസമാക്കി എന്ന് പറഞ്ഞ്.അന്ന് അവള്‍ വല്ലാത്ത സന്തോഷത്തിലായിരുന്നു,ജീവിതത്തില്‍ അവള്‍ ആഗ്രഹിച്ചിരുന്നതെല്ലാം അവള്‍ക്കു ലഭിക്കുന്നു എന്നാണ് അന്നെന്നോട് പറഞ്ഞത് ,ഒന്നൊഴിച്ച് ഒരു കുഞ്ഞിക്കാലു കാണാന്‍ ഉള്ള ഭാഗ്യം.എനിക്കും സന്തോഷം തോന്നി കാലങ്ങള്‍ക്ക് ശേഷം അവള്‍ വിളിച്ചിരിക്കുന്നു ,അന്ന് അവള്‍ പറഞ്ഞില്ല  എന്തിനായിരുന്നു ആ പെട്ടെന്നുള്ള നാടുവിടല്‍ എന്ന്.വീണ്ടും കാണാം എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു.പിന്നീട് ഞാനും അവരെ കുറിച്ച ഒന്നും അന്വേഷിക്കാന്‍ പോയില്ല ,വെറുതെ ഒരു വാശി..അവള്‍ക്കു വേണമെങ്കില്‍ എന്നെ വിളിച്ചോട്ടെ എന്ന് കരുതി.പക്ഷെ ഒരിക്കലും അതുണ്ടായില്ല. പിന്നീടിടക്കെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു അവര്‍ തമ്മില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായി എന്നും വേര്‍പിരിഞ്ഞു എന്നും അവരിപ്പോള്‍ നാട്ടില്‍ തന്നെയുണ്ടെന്നും ,പക്ഷെ ഒന്നും അന്വേഷിക്കാന്‍തോന്നിയില്ല.പിന്നെ അവരെ കുറിച്ച് ഞാനറിയുന്നത് ശിവനില്‍ നിന്നാണ് .

2008 ഡിസംബര്‍ 25 02 :30 pm

ഹലോ രഘു ഇത് ഞാനാണ്‌ ശിവന്‍,നമ്മുടെ ഹരി കൊല്ലപ്പെട്ടു ,അരുന്ധതിയെ അറസ്റ്റ് ചെയ്തു,ശരിക്കും വല്ലാത്ത ഒരു ഷോക്കായിരുന്നു ആ വാര്‍ത്ത‍ ,എന്തെങ്കിലും ചെറിയ പ്രശ്നങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടാവും എന്നെ ഞാന്‍ കരുതിയിരുന്നുള്ളൂ,എന്നാല്‍ ഇപ്പോള്‍.....എല്ലാം അവള്‍ ചെയ്തു എന്നല്ലാതെ പോലിസിനോടും മറ്റൊന്നും അവള്‍ പറഞ്ഞില്ല,ഒരു തരാം ഉന്മാദാവസ്ഥയില്‍ ആയിരുന്നു  അവള്‍ എന്നാണ് ശിവന്‍ പറഞ്ഞത്.

2009 ജനുവരി 15 5 :30 pm
  ഹലോ രഘുരമാനല്ലേ ഇത് സെന്‍ട്രല്‍ ജയിലില്‍ നിന്നാണ്,എന്‍റെ പേര് മാലതി ,ഇവിടെ അരുന്ധതി എന്ന സ്ത്രീക്ക് നിങ്ങളെ കണ്ടാല്‍ കൊള്ളാം എന്നു പറയുന്നു,ബുദ്ധിമുട്ടാവില്ലെങ്കില്‍ .........



അതെ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ നാളെ അരുന്ധതിയെ കാണും പക്ഷെ ആ പഴയ അരുന്ധതിയെ അല്ല ,എനിക്ക് പരിചയമില്ലാത്ത എന്‍റെ ഹരിയെ ഇല്ലാതാക്കിയ എന്‍റെ കൂട്ടുകാരി.എന്നോടെന്തൊക്കെയോ പറയാനുണ്ട്‌ അരുന്ധതിക്ക് ,കേള്‍ക്കാന്‍ ഞാന്‍ തയ്യാറുമാണ്.ഒരു പക്ഷെ അവരെ കുറിച്ച് എനിക്കുള്ള എല്ലാ ചോദ്യങ്ങള്‍ക്കും   ഉത്തരം കിട്ടിയേക്കും നാളെ.

2009 ജനുവരി 16 10 :30 am

ഞാന്‍ രഘുരാമന്‍ കൊച്ചിയില്‍ നിന്ന് വരുന്നു, എനിക്ക്  അരുന്ധതിയെ ഒന്ന് കണ്ടാല്‍ കൊള്ളാമായിരുന്നു.
രഘു ഇരിക്കു ഞാനാണ്‌ നിങ്ങളെ ഇന്നലെ വിളിച്ചത് ,മാലതി . മറ്റാരുടെ കാര്യത്തിലും തോന്നിയിട്ടില്ലാത്ത ഒരു പ്രത്യേക താത്പര്യം എനിക്ക് അരുന്ധതിയോടു തോന്നിയിട്ടുണ്ട്,മറ്റൊന്നും കൊണ്ടല്ല അവരെ കുറിച്ച ഒരു വിധം എല്ലാം എന്നോട് ഒരു ചേച്ചിയോടെന്ന പോലെ തുറന്നു പറഞ്ഞിട്ടുണ്ട്,ഇനി പറയാനുള്ള കാര്യങ്ങള്‍ അവള്‍ നിങ്ങളോട് മാത്രമേ പറയു എന്നാണ് എന്നോട് പറഞ്ഞത് .അതാണ് ഞാന്‍ നിങ്ങളെ വിളിപ്പിച്ചത് ,എല്ലാം തുറന്നു പറയാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ അരുന്ധതിയെ നമുക്ക് കുറച്ചു കൂടി നല്ല മാനസികാവസ്ഥയില്‍ കാണാന്‍ പറ്റിയേക്കും.എന്നാ പിന്നെ അരുന്ധതിയെ വിളിപ്പിക്കാം.


ആ നടന്നു വരുന്നത് അരുന്ധതിയാണെന്നു വിശ്വസിക്കാന്‍ എന്തോ വല്ലാത്ത ബുദ്ധിമുട്ട്   തോന്നുന്നു,വിളര്‍ത്തു ശോഷിച്ച ഒരു രൂപം,എന്തോ ഒരു വല്ലായ്മ തോന്നുന്നു വരേണ്ടിയിരുന്നില്ല .അടുത്തെത്തിയതും  പഴയെ പോലെ  വളരെ നിഷ്കളങ്കമായ ഒരു ചിരി സമ്മാനിച്ചു അവള്‍.വളരെ സ്വാഭാവികമായി തന്നെ അവള്‍ എന്നോട് പെരുമാറി ,എന്നെ കുറിച്ച് ,ശിവനെ കുറിച്ച്    എല്ലാം അവള്‍ വിശദമായി തന്നെ ചോദിച്ചു .എല്ലാത്തിനുമൊടുവില്‍ എന്നോടൊരു ചോദ്യം ; നിനക്കെന്നെ  കുറിച്ച്  ഒന്നും അറിയണ്ടേ എന്ന്.  അതെ അവള്‍ തയ്യാറായിരിക്കുന്നു എല്ലാം ആരോടെങ്കിലും ഒക്കെ ഒന്ന് തുറന്നു പറയാന്‍,കേള്‍ക്കാന്‍ ഞാനും.....


 അവള്‍ പറഞ്ഞ് തുടങ്ങിയത് അവളുടെ അനാഥ ബാല്യത്തിനെ  കുറിച്ചായിരുന്നു,അനേകം കുട്ടികള്‍ക്കിടയില്‍ അരപട്ടിണിയും മുഴുപട്ടിണിയും കഴിച്ചു കൂട്ടിയ  5 വര്‍ഷങ്ങള്‍. പിന്നെ കുട്ടിയെ കണ്ടിഷ്ടപ്പെട്ടു ഒപ്പം കൂട്ടിയ ഒരു അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഓര്‍മ്മകള്‍.അതെല്ലാം മുന്‍പും അവള്‍ പറഞ്ഞിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ.  പിന്നീട് അവള്‍ പറഞ്ഞത് ഞങ്ങളുടെ സൌഹൃദത്തെ കുറിച്ചാണ്.എന്നും പിരിയാതെ കൊണ്ട് നടക്കണം എന്ന് വിചാരിച്ചിരുന്ന ആ നല്ല ബന്ധത്തെ കുറിച്ച്.പിന്നെ എന്‍റെ സ്നേഹം നിരസിച്ചതിനെ കുറിച്ച്(അന്നവള്‍ എന്നോട് പറഞ്ഞത് ഞാന്‍ നല്ല പോലെ ഓര്‍ക്കുന്നുണ്ട് ,സുഹൃത്ബന്ധതിനു ഒരിക്കലും പ്രേമത്തിന്‍റെ നിറം നല്‍കുന്നത് അവള്‍ക്കിഷ്ടമില്ലെന്നു ,പക്ഷെ ആ അവള്‍ തന്നെ എന്നെ കൊണ്ട് അവളും ഹരിയുമായുള്ള വിവാഹം നടത്തിച്ചു എന്നതും സത്യം,എനിക്കിന്നും മനസ്സിലാകാത്ത സത്യം...) .

പിന്നീട് അവള്‍ പറഞ്ഞത് ഹരിയെ കുറിച്ചായിരുന്നു ,ഞങ്ങള്‍ക്കറിയാത്ത ഞങ്ങള്‍ കണ്ടിട്ടില്ലാത്ത ഞങ്ങളുടെ ഹരിയെ കുറിച്ച്.  ഞങ്ങളുടെ ഇടയില്‍ നിന്ന് ആദ്യം അപ്രത്യക്ഷനായ സുഹൃത്ത് അല്ല ആദ്യമായി ജോലി ലഭിച്ചവന്‍ എന്ന് മാറ്റി പറയാം.അതിനു ശേഷം ഞങ്ങള്‍ ഹരിയെ കാണുന്നത് അവരുടെ വിവാഹത്തിന് വന്നപ്പോഴാണ്.ഹരി പോയി അധികം കഴിയുന്നതിനു മുന്പ് ജോലി ലഭിച്ച് അരുന്ധതിയും പോയി.അതിനു ശേഷമുള്ള കഥയാണ് എനിക്ക് അവള്‍ പറഞ്ഞ്തന്നത്.

ഹരിയെ അതിനു ശേഷം അരുന്ധതി കാണുന്നത് ട്രെയിനില്‍ വെച്ചായിരുന്നു,അന്ന് ഹരി വല്ലാത്ത ഒരു തിരക്കിലായിരുന്നു എന്ന് തന്നെ പറയാം ,തിരക്കിനിടയില്‍ അവള്‍ ഹരിയുടെ വിലാസം വാങ്ങിയിരുന്നു.പിന്നീട് ഒരു അവധി ദിനം ഹരിയുടെ വീട്ടില്‍ എത്തിയ അരുന്ധതി കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഹരിയെ ആയിരുന്നു.അതെ  കവിതകള്‍ രസിച്ചു നടന്നിരുന്ന ഹരി രക്തം കൊണ്ട് കവിതകള്‍ എഴുതി തുടങ്ങിയിരുന്നു എന്ന് പതുക്കെ പതുക്കെ അരുന്ധതി  മനസ്സിലാക്കുകായിരുന്നു.പിന്നീടുള്ള ഏതോ ഒരു വേളയില്‍ ജോലി കിട്ടാതെ അലഞ്ഞു നടന്ന്‌ എത്തിപ്പെട്ട ആ ജീവിതത്തെ കുറിച്ച് ഹരി ഏറെ പറഞ്ഞിരുന്നു അരുന്ധതിയോട്.അങ്ങനെ അവനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി മാത്രം പഴയ ചിന്തകള്‍ മാറ്റി വെച്ച് ഹരിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു അരുന്ധതി.ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീട് ഹരിയും സമ്മതം മൂളി.അങ്ങനെയാണ് ഞങ്ങള്‍ക്ക് അവരുടെ വിവാഹം നടത്തേണ്ടി വന്നത്.അങ്ങനെ ഒരു പുതിയ ജീവിതം തുടങ്ങിയ അവര്‍ക്കിടയിലേക്ക് അധികം താമസിയാതെ വീണ്ടും അവരെത്തി.ഹരിയെ വീണ്ടും നഷ്ടപ്പെടാതിരിക്കാന്‍ ഒരൊളിച്ചോട്ടം ഡല്‍ഹിയിലേക്കു.അവിടെ സന്തോഷത്തിന്റെ ഒന്നര വര്‍ഷങ്ങള്‍.പിന്നീടാണ്‌ അവള്‍ക്കു മനസ്സിലായത് ഹരി തന്നെ ചതിക്കുകയായിരുന്നു എന്ന്,എല്ലാം വളരെ പ്ലാന്‍ ചെയ്തു അവന്‍ നടത്തിയനാടകങ്ങള്‍ മാത്രമായിരുന്നു എന്ന്.സമൂഹത്തിനു മുന്‍പില്‍ അവന് ഒരു കുടുംബ നാഥന്റെ
ഇമേജ് ആവശ്യമായിരുന്നു ,അതിനു വേണ്ടി മാത്രം അവന്‍ നടത്തിയ നാടകങ്ങള്‍.എല്ലാം മനസ്സിലാക്കിയപ്പോള്‍ ഒരു വിവാഹമോചനം അതില്‍ മുഴുമിച്ചതായിരുന്നു ആ അധ്യായം.എല്ലാം മറന്നു തുടങ്ങിയതായിരുന്നു ഞാന്‍,മെല്ലെ എന്‍റെ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു.അപ്പോഴാണ് അവന്‍ വീണ്ടും എന്നിലേക്ക്‌എത്തിയത്.



2008 ഡിസംബര്‍ 23 11 :30 pm 

വാതില്‍ക്കല്‍ ആരോ മുട്ടുന്നത് കേട്ട് ചെന്നപ്പോള്‍ ഞാന്‍ കണ്ടത് ഹരിയെ ആയിരുന്നു,ഒരു നിമിഷം ഞാനൊന്നാലോചിച്ചു ആരെയാണ് ഞാന്‍ അകത്തേക്ക് വിളിക്കേണ്ടത് എന്‍റെ ഭര്‍ത്താവിനെയാണോ  അതോ ആ പഴയ സുഹൃതിനെയാണോ എന്ന് .അകത്തു കയറിയ ഹരിയെ കണ്ടപ്പോള്‍ മനസ്സൊന്നു പിടഞ്ഞു പോയി പാതി ഇല്ലാതായിരിക്കുന്നു ,അവന്‍ എന്നോട് കരഞ്ഞു പറഞ്ഞ് കഴിഞ്ഞതെല്ലാം മറക്കണം നമുക്കൊരു പുതിയ ജീവിതം തുടങ്ങണം എന്നൊക്കെ,ശരിക്കും ഞാന്‍ വല്ലാതെ സന്തോഷിച്ചു എന്‍റെ ജീവിതം എനിക്ക് തിരിച്ചു കിട്ടുകയാണെന്ന്. അങ്ങനെ ഞാന്‍ വീണ്ടും അവനെ എന്‍റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.ആ രാത്രി ഒരിക്കലും മറക്കാന്‍ സാധിക്കാത്ത വിധം ഞങ്ങള്‍ ആഘോഷിച്ചു.



2008 ഡിസംബര്‍ 24  05  :30 am 

എന്തോ പതിവില്ലാതെ രാവിലെ എണീറ്റ്‌ ഞാന്‍ അമ്പലത്തില്‍  പോയി വന്നു ,അവനിഷ്ടപ്പെട്ട ഭക്ഷണം ഒരുക്കി കൊടുത്തു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന്.അവന്‍ എനിക്കിഷ്ടമുള്ളിടതെല്ലാം എന്‍റെ കൂടെ വന്ന ആദ്യ ദിവസം അതായിരുന്നു അന്ന്.തിരിച്ചെത്തിയപ്പോഴേക്കും മണി ഒന്‍പതു കഴിഞ്ഞിരുന്നു.പിന്നീട് കുളി കഴിഞ്ഞു പുറത്തിറങ്ങിയ  ഞാന്‍ കേട്ടത് അവന്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നതായിരുന്നു,അവന്‍ വന്ന കാര്യം നാളെ തന്നെ കഴിച്ച് അവന്‍ തിരിച്ചെത്തുമെന്ന്,ഒന്ന് കൂടി കാതോര്‍ത്തപ്പോള്‍ വ്യക്തമായി കേള്‍ക്കാന്‍ പറ്റി നാളെ ക്രിസ്ത്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ഏതാനും നിരപരാധികളെ കൂട്ടത്തോടെ കൊന്നൊടുക്കി അവന്‍ തിരിച്ചു പോകും എന്ന്. സത്യത്തില്‍ ആ സമയത്ത് എന്താണ് എനിക്ക് തോന്നിയത് എനിക്കിപ്പോഴുമറിയില്ല.ഒന്നും നടക്കാത്ത പോലെ ഞാന്‍ അവനോടു പെരുമാറി എന്നാണ് എനിക്ക് തോന്നുനത്,അവന്‍ വേണ്ട ഭക്ഷണം ഉണ്ടാക്കി കഴിപ്പിച്ചു ഒരമ്മ മകനോടെന്ന പോലെ ഞാന്‍ അവനോടു പെരുമാറി.എല്ലാം കഴിഞ്ഞു കിടന്നപ്പോള്‍ ഞാന്‍ അവനോടു ചോദിച്ചു നീ എന്നെ എപ്പോഴെങ്കിലും സ്നേഹിച്ചിട്ടുണ്ടോ എന്ന്?
ഒരു പൊട്ടിച്ചിരിയോടെ എന്നെ കൂടുതല്‍ അവനിലെക്കടുപ്പിച്ച് ഇന്ന് വരെ അവനില്‍ നിന്നും എനിക്ക് ലഭിചിട്ടല്ലാത്ത സ്നേഹം നല്‍കി അവന്‍.ഒടുവില്‍ ഞാന്‍ അവനോടു ഞാന്‍ കേട്ട കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു,ഇതാണ് അവന്‍ ചെയാന്‍ പോകുന്ന അവസാന തെറ്റെന്ന് അതും എന്നോടൊത്തു ജീവിക്കാന്‍ വേണ്ടി മാത്രം.എനിക്ക് വേണ്ടി ഒരാളെ തെറ്റുകാരനക്കാന്‍  എനിക്ക് തോന്നിയില്ല ,കിടക്കയില്‍ നിന്നെനീട്ട ഞാന്‍ അവന്‍റെ ബാഗില്‍ നിന്നും മാറ്റിവെച്ചിരുന്ന തോക്ക് കൊണ്ട് അവനോടുള്ള എന്‍റെ ആദ്യത്തെ ശരി ചെയ്തു.ഓര്‍മ്മയില്ല എത്ര തവണ നിറയൊഴിച്ചു എന്ന്. ഒരു വല്ലാത്ത ഉന്മാദം പിടികൂടിയ അവസ്ഥയായിരുന്നു അത്.

പക്ഷെ പോലീസിനോട് എല്ലാ സത്യവും പറഞ്ഞു അവനെ ഒരു തെറ്റുകരനക്കാന്‍ എനിക്കാവില്ലായിരുന്നു,കാരണം ഞാന്‍ അവനെ വല്ലാതെ സ്നേഹിച്ചിരുന്നു.ഇപ്പോള്‍ ഞാനിതെല്ലാം നിന്നോട് പറയുന്നത് നിന്നെയും ഞാന്‍ സ്നേഹിച്ചിരുന്നു എന്നത് കൊണ്ട് മാത്രമണ്‌.ഞാനീ പറഞ്ഞതത്രയും എന്നും നിന്റെ മനസ്സില്‍ തന്നെ നീ സൂക്ഷിക്കണം ഒരിക്കലും നമ്മള്‍ രണ്ടുപേരല്ലാതെ മറ്റാരും ഈ രഹസ്യങ്ങള്‍ അറിയില്ല എന്ന് നീ എനിക്ക് വാക്ക് തരണം. ഒടുവില്‍ ആ വാക്ക് ഞാനവള്‍ക്ക് നല്‍കേണ്ടി വന്നു.അവള്‍; തിരിച്ചു സന്തോഷത്തോടെ നടന്ന്‌ പോകുന്നത് നോക്കി ഞാന്‍ നിന്നു.

ഇപ്പോള്‍ തിരിച്ചു നാട്ടിലേക്കു മടങ്ങുമ്പോള്‍ ഒരു സമാധാനം ഉണ്ട് എന്നെ അലട്ടി കൊണ്ടിരുന്ന ഒരുപാടു ചോദ്യങ്ങള്‍ക്കുത്തരം  കിട്ടിയിരിക്കുന്നു,പക്ഷെ ഒരു ചെങ്കനല്‍ ഞാന്‍ എന്‍റെ മനസ്സില്‍ കൊണ്ട് നടക്കണം രണ്ടു സുഹൃത്തുക്കള്‍ക്ക് വേണ്ടി.എത്ര നാള്‍ എനിക്കതിനു സാധിക്കും എന്നറിയില്ല..............................

2 comments: